സ്നേഹനിർഭരമായ നേതൃത്വം
തിരക്കേറിയ ഒരു തെരുവിലൂടെ തന്റെ ഊർജ്ജസ്വലരായ നാല് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന അമ്മക്കരടിയുടെ ഒരു വൈറൽ വീഡിയോ എന്റെ മുഖത്ത് പുഞ്ചിരി പടർത്തി. അതെനിക്കു പരിചിതമായ അനുഭവമായിരു്നു. അവൾ തന്റെ കുഞ്ഞുങ്ങളെ ഒന്നൊന്നായി എടുത്ത് റോഡിന് കുറുകെ എത്തിക്കുന്നത് കാണുന്നത് വളരെ ആഹ്ലാദകരമായിരുന്നു-കുട്ടികൾ വീണ്ടും മറുവശത്തേക്ക് ഓടിക്കൊണ്ടിരുന്നു. നിരാശാജനകമെന്ന് തോന്നുന്ന നിരവധി ശ്രമങ്ങൾക്ക് ശേഷം, മാമാ കരടി ഒടുവിൽ അവളുടെ നാല് കുഞ്ഞുങ്ങളെയും ഒരുമിച്ചുകൂട്ടി അവയെ സുരക്ഷിതമായി റോഡിന് അപ്പുറം എത്തിച്ചു.
വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ അക്ഷീണമായ ജോലി, തെസ്സലൊനീക്യ സഭയിലെ ആളുകളോടുള്ള തന്റെ കരുതലിനെ വിവരിക്കാൻ പൗലൊസ് ഉപയോഗിച്ച ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നു. തന്റെ അധികാരത്തെ ഊന്നിപ്പറയുന്നതിനുപകരം, അപ്പൊസ്തലൻ അവരുടെ ഇടയിലെ തന്റെ ജോലിയെ കൊച്ചുകുട്ടികളെ പരിപാലിക്കുന്ന അമ്മയോടും പിതാവിനോടും താരതമ്യം ചെയ്തു (1 തെസ്സലൊനീക്യർ 2:7, 11). തെസ്സലൊനീക്യരോടുള്ള അഗാധമായ സ്നേഹമാണ് (വാ. 8) 'ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ' അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമുള്ള പൗലൊസിന്റെ തുടർച്ചയായ ശ്രമങ്ങളെ പ്രേരിപ്പിച്ചത് (വാ. 12). അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ ദൈവത്തെ ബഹുമാനിക്കുന്നത് കാണാനുള്ള അവന്റെ സ്നേഹപൂർവമായ ആഗ്രഹത്തിൽ നിന്നാണ് ദൈവിക ജീവിതത്തിലേക്കുള്ള ഈ വികാരാധീനമായ ആഹ്വാനം ഉണ്ടായത്.
നമ്മുടെ എല്ലാ നേതൃത്വ അവസരങ്ങളിലും-പ്രത്യേകിച്ചും ഉത്തരവാദിത്തങ്ങൾ നമ്മെ തളർത്തുമ്പോൾ, പൗലൊസിന്റെ മാതൃക നമുക്ക് ഒരു വഴികാട്ടിയായി വർത്തിക്കും. ദൈവാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടതിനാൽ, നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ളവരെ യേശുവിങ്കലേക്ക് ഉത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സൗമ്യമായും സ്ഥിരതയോടെയും അവരെ സ്നേഹിക്കാൻ കഴിയും.
ചുവപ്പു തുള്ളികൾ
സ്കോട്ടീഷ് നാഷമൽ ഗാലറിയിലൂടെ നടക്കവേ, ഡച്ച് ആർട്ടിസ്റ്റ് വിൻസെന്റ് വാൻഗോഗിന്റെ ഒലീവ് ട്രീ പെയിന്റിംഗുകളിൽ ഒന്നിന്റെ ശക്തമായ ബ്രഷ് വർക്കുകളും ചടുലമായ നിറങ്ങളും എന്നെ ആകർഷിച്ചു. ഒലീവ് മലയിലെ ഗെത്സമനെ തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ ചിത്രം രചിച്ചതെന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പെയിന്റിംഗിന്റെ ക്യാൻവാസിൽ പ്രത്യേകിച്ച് എന്റെ ശ്രദ്ധ ആകർഷിച്ചത് പുരാതന ഒലിവ് മരങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന നിറത്തിലുള്ള ചായങ്ങളാണ്.
മലഞ്ചലിവിൽ വളരുന്ന ഒലിവു മരങ്ങൾ കാരണമാണ് മലയ്ക്ക് ഒലിവ് മല എന്ന പേരുണ്ടായത്. തന്റെ ശിഷ്യനായ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിച്ച ആ രാത്രിയിൽ യേശു പ്രാർത്ഥിക്കാൻ അവിടേയ്ക്കു പോയി. വിശ്വാസവഞ്ചന തന്റെ ക്രൂശീകരണത്തിൽ കലാശിക്കുമെന്നറിഞ്ഞപ്പോൾ യേശു വ്യസനിച്ചു. അവൻ പ്രാർത്ഥിച്ചപ്പോൾ, "അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’' (ലൂക്കൊസ് 22:44). വളരെക്കാലം മുമ്പുള്ള ആ ദുഃഖവെള്ളിയാഴ്ചയിൽ, ശാരീരികമായി രക്തം ചൊരിയുന്ന ഒരു പരസ്യമായ വധശിക്ഷയുടെ വേദനയ്ക്കും അപമാനത്തിനും തയ്യാറെടുക്കുമ്പോൾ യേശുവിന്റെ വേദന തോട്ടത്തിൽ പ്രകടമായിരുന്നു.
വാൻഗോഗിന്റെ പെയിന്റിംഗിലെ ചുവന്ന പെയിന്റ്, യേശുവിന് "പലതും സഹിക്കേണ്ടിവന്നു’' (മർക്കൊസ് 8:31) എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കഷ്ടപ്പാടുകൾ അവന്റെ കഥയുടെ ഭാഗമാണെങ്കിലും, അത് മേലിൽ ചിത്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നില്ല. മരണത്തിന്മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കഷ്ടപ്പാടുകളെപ്പോലും രൂപാന്തരപ്പെടുത്തുന്നതിനാൽ, അത് അവൻ സൃഷ്ടിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ ഒരു ഭാഗം മാത്രമായി മാറുന്നു.
വിശ്വാസത്തിന്റെ പൈതൃകം
2019 ൽ, അമേരിക്കയിലെ യേശുവിലുള്ള വിശ്വാസികളുടെ ആത്മീയ പൈതൃകം പര്യവേക്ഷണം ചെയ്യുന്ന ഒരു ഗവേഷണത്തിൽ, അമ്മമാർക്കും മുത്തശ്ശിമാർക്കും ആത്മീയ വികാസത്തിൽ കാര്യമായ സ്വാധീനമുണ്ടെന്ന് കണ്ടെത്തി. വിശ്വാസത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഏകദേശം മൂന്നിൽ രണ്ട് ആളുകളും അവരുടെ അമ്മയെയാണ് അതിനു കാരണമായി എടുത്തു പറഞ്ഞത്. മൂന്നിലൊന്ന് പേർ മുത്തശ്ശിയാണ് പ്രധാന പങ്ക് വഹിച്ചതെന്നു സമ്മതിച്ചു.
റിപ്പോർട്ടിന്റെ എഡിറ്റർ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ആത്മീയ വികാസത്തിൽ, അമ്മമാരുടെ ശാശ്വതമായ സ്വാധീനത്തെക്കുറിച്ച് ഈ പഠനം പിന്നെയും പിന്നെയും സംസാരിക്കുന്നു. . . .’’ തിരുവെഴുത്തുകളിലും നാം കണ്ടെത്തുന്ന ഒരു സ്വാധീനമാണിത്.
പൗലൊസ് തന്റെ ശിഷ്യനായ തിമൊഥയൊസിന് എഴുതിയ കത്തിൽ, തിമൊഥയൊസിന്റെ വിശ്വാസം തന്റെ മുത്തശ്ശി ലോവിസിന്റെയും അമ്മ യൂനീക്കയുടെയും (2 തിമൊഥെയൊസ് 1:5) മാതൃകപ്രകാരമായിരുന്നുവെന്ന് അദ്ദേഹം അംഗീകരിച്ചു. ആദിമ സഭയിലെ നേതാക്കളിലൊരാളിൽ രണ്ട് സ്ത്രീകളുടെ സ്വാധീനം എടുത്തുകാണിക്കുന്ന കൗതുകകരമായ ഒരു വ്യക്തിഗത വിശദാംശമാണിത്. തിമൊഥെയൊസിനുള്ള പൗലൊസിന്റെ പ്രോത്സാഹനത്തിലും അവരുടെ സ്വാധീനം കാണാൻ കഴിയും: “തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക’’ (3:14-15).
ശക്തമായ ആത്മീയ പൈതൃകം വിലപ്പെട്ട ഒരു സമ്മാനമാണ്. പക്ഷേ, നമ്മുടെ വളർച്ചയിൽ തിമൊഥയൊസിന്റെ വിശ്വാസത്തെ രൂപപ്പെടുത്താൻ സഹായിച്ച തരത്തിലുള്ള സാധകാത്മക സ്വാധീനങ്ങൾ ഇല്ലെങ്കിൽപ്പോലും, നമ്മുടെ ആത്മീയ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ അഗാധമായ സ്വാധീനം ചെലുത്തിയ മറ്റുള്ളവർ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, നമുക്ക് ചുറ്റുമുള്ളവർക്ക് ആത്മാർത്ഥമായ വിശ്വാസത്തിന്റെ മാതൃക കാണിക്കാനും ശാശ്വതമായ ഒരു പാരമ്പര്യം നൽകാനും നമുക്കെല്ലാവർക്കും അവസരമുണ്ട്.
ക്രിസ്തുമസ് വെളിച്ചം
എന്റെ കണ്ണുകൾക്ക്, ക്രിസ്മസ് ട്രീ തീയിൽ ജ്വലിക്കുന്നതായി തോന്നി! കൃത്രിമ വിളക്കുകൾ കൊണ്ടല്ല, യഥാർത്ഥ തീ കൊണ്ട്. ഞങ്ങളെ ഒരു സുഹൃത്തിന്റെ “പഴയ ജർമ്മൻ രീതി’’യിലുള്ള ക്രിസ്തുമസ് ആഘോഷത്തിലേക്കു ക്ഷണിച്ചു. രുചികരമായ പരമ്പരാഗത മധുരപലഹാരങ്ങളും കത്തിച്ചുവെച്ച യഥാർത്ഥ മെഴുകുതിരികളുള്ള ഒരു മരവും ഉൾക്കൊള്ളുന്ന ഒരു ആഘോഷമായിരുന്നു അത്. (സുരക്ഷയ്ക്കായി, പുതുതായി മുറിച്ചെടുത്ത മരം ഒരു രാത്രി മാത്രമാണ് കത്തിക്കുന്നത്.)
മരം കത്തുന്നത് കണ്ടപ്പോൾ, കത്തുന്ന മുൾപടർപ്പിൽ മോശെ ദൈവവുമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. മരുഭൂമിയിൽ ആടുകളെ മേയ്ക്കുമ്പോൾ, തീകത്തിയിട്ടും ദഹിപ്പിക്കപ്പെടാത്ത ഒരു ജ്വലിക്കുന്ന മുൾപടർപ്പു മോശയെ അത്ഭുതപ്പെടുത്തി. അതെന്താണെന്നു നോക്കുന്നതിനായി അവൻ മുൾപ്പടർപ്പിനടുത്തെത്തിയപ്പോൾ ദൈവം അവനെ വിളിച്ചു. കത്തുന്ന മുൾപടർപ്പിൽ നിന്നുള്ള സന്ദേശം ന്യായവിധിയുടേതല്ല, യിസ്രായേൽ ജനതയുടെ രക്ഷയുടെ സന്ദേശമായിരുന്നു. ഈജിപ്തിൽ അടിമകളായിരുന്ന തന്റെ ജനത്തിന്റെ കഷ്ടതയും ദുരിതവും ദൈവം കണ്ടിരുന്നു, “അവരെ രക്ഷിക്കാൻ ഇറങ്ങിവന്നിരിക്കുന്നു’’ (പുറപ്പാട് 3:8).
ദൈവം യിസ്രായേല്യരെ ഈജിപ്തുകാരിൽ നിന്ന് രക്ഷിച്ചച്ചെങ്കിലും, എല്ലാ മനുഷ്യരാശിക്കും അപ്പോഴും രക്ഷ ആവശ്യമായിരുന്നു - ശാരീരിക ക്ലേശങ്ങളിൽ നിന്നു മാത്രമല്ല, തിന്മയും മരണവും നമ്മുടെ ലോകത്തിലേക്കു കൊണ്ടുവന്ന പ്രത്യാഘാതങ്ങളിൽ നിന്നും. നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം, ദൈവം വെളിച്ചത്തെ, തന്റെ പുത്രനായ യേശുവിനെ, “ലോകത്തെ വിധിക്കാനല്ല, ലോകം അവനാൽ രക്ഷിക്കപ്പെടുവാനായി’’ (യോഹന്നാൻ 3:17) അയച്ചുകൊണ്ട് (യോഹന്നാൻ പ്രതികരിച്ചു (1:9-10).
നടക്കുക
ഒരു കോളേജ് ജേണലിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുന്നതിനായി, ഫുട്ബോൾ മത്സരത്തിന്റെ ദൃക്സാക്ഷിവിവരണം എഴുതാൻ തീരുമാനിച്ച ഫുട്ബോൾ പരിചയമില്ലാത്ത ഒരു വിദ്യാർത്ഥി ബെൻ മാൽക്കോംസണിന്റെ ആകർഷകമായ ഓർമ്മക്കുറിപ്പാണ് “വാക്ക് ഓൺ.” അവനുപോലും വിശ്വസിക്കാനാവാത്തനിലയിൽ, അവൻ ടീമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ടീമിൽ ചേർന്നതിന് ശേഷം, അപ്രതീക്ഷിതമായ ഈ അവസരത്തിൽ അവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ മാൽക്കംസണിന്റെ വിശ്വാസം അവനെ നിർബന്ധിച്ചു. എന്നാൽ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ചകളോടുള്ള ടീമംഗങ്ങളുടെ നിസ്സംഗത അവനെ നിരുത്സാഹപ്പെടുത്തി. മാർഗ്ഗനിർദേശത്തിനായി പ്രാർത്ഥിക്കവേ, മാൽക്കംസൺ യെശയ്യാവിലെ ശക്തമായ ഓർമ്മപ്പെടുത്തൽ വായിച്ചു, അവിടെ ദൈവം പറയുന്നു: “എന്റെ വചനം .... എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11). യെശയ്യാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാൽക്കംസൺ അജ്ഞാതനായി ടീമിലെ ഓരോ കളിക്കാരനും ഒരു ബൈബിൾ നൽകി. വീണ്ടും തിരസ്കരണം നേരിട്ടു. എന്നാൽ വർഷങ്ങൾക്കുശേഷം, ഒരു കളിക്കാരൻ തനിക്കു ലഭിച്ച ബൈബിൾ വായിച്ചതായി മാൽക്കംസൺ മനസ്സിലാക്കി-അയാൾ ദാരുണമായി മരിക്കുന്നതിനുമുമ്പ്, ആ ബൈബിളിന്റെ പേജുകളിൽ നിന്ന് താൻ കണ്ടെത്തിയ ദൈവവുമായുള്ള ബന്ധവും ദൈവത്തിനുവേണ്ടിയുള്ള ദാഹവും അയാൾ പ്രകടമാക്കി.
നമ്മിൽ പലരും യേശുവിനെ ഒരു സുഹൃത്തുമായോ കുടുംബാംഗവുമായോ പങ്കിട്ടിരിക്കാം, അത് നിസ്സംഗതയോ അല്ലെങ്കിൽ പൂർണ്ണമായ തിരസ്കരണമോ നേരിടേണ്ടി വന്നേക്കാം. എന്നാൽ നാം ഉടനടി ഫലം കാണുന്നില്ലെങ്കിലും, ദൈവത്തിന്റെ സത്യം ശക്തമാണ്, അവന്റെ ഉദ്ദേശ്യങ്ങൾ അവന്റെ സമയത്ത് നിറവേറ്റപ്പെടുകയും ചെയ്യും.
ഹല്ലേലൂയ്യ!
അതിശയകരം എന്ന് പറയട്ടെ, വർഷം തോറും ആയിരക്കണക്കിന് തവണ അവതരിപ്പിക്കപ്പെടുന്നതും ഒരുപക്ഷേ ലോകത്തിൽ ഏറ്റവും പ്രസിദ്ധവുമായ സംഗീത സൃഷ്ടിയായ മിശിഹാ എന്ന ഓറേറ്റോറിയോയുടെ (ഒരു സംഗീത രചന) സംഗീതം രചിക്കാൻ ഹാൻഡലിന് കേവലം 24 ദിവസമേ വേണ്ടിവന്നുള്ളൂ. ആരംഭിച്ച് 2 മണിക്കൂർ പിന്നിട്ട്, അതിന്റെ ഏറ്റവും പ്രസിദ്ധമായ "ഹല്ലേലൂയ്യ" കോറസ് എത്തുമ്പോഴാണ് ഈ അതിശയ സൃഷ്ടി അതിന്റെ ഉച്ചസ്ഥായി പ്രാപിക്കുന്നത്.
ട്രംപെറ്റും റ്റിമ്പണിയും ഈ കോറസിന്റെ തുടക്കം കുറിക്കുമ്പോൾ, ഒരു ശബ്ദം മറ്റൊന്നിനു മീതെയായി ഗായക സംഘം വെളിപ്പാട് 11:15 ലെ "അവൻ എന്നെന്നേക്കും വാഴും" എന്നത് പാടുന്നു. സ്വർഗത്തിൽ യേശുവിനോടു കൂടെയുള്ള നിത്യതയുടെ പ്രത്യാശയുടെ പ്രൗഢമായ ഒരു ഘോഷണമാണത്.
മിശിഹായിലെ മിക്കവാറും വാക്കുകൾ, ക്രിസ്തുവിന്റെ വീണ്ടും വരവിനോടനുബന്ധിച്ച് അന്ത്യകാലത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് യോഹന്നാൻ അപ്പസ്തോലന് ദർശനം ലഭിച്ച വെളിപ്പാട് പുസ്തകത്തിൽ നിന്നാണ്. ഇതിൽ ഉയിർത്തെഴുന്നേറ്റ യേശു ഭൂമിയിലേക്ക് വീണ്ടും വരുന്നു എന്ന പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയത്തിലേക്ക് യോഹന്നാൻ വീണ്ടും വീണ്ടും പോകുന്നുണ്ട് - അപ്പോഴെല്ലാം വലിയ സന്തോഷവും ഗായകവൃന്ദത്തിന്റെ ശബ്ദവും കേൾക്കാം (19:1-8 ). യേശു അന്ധകാര ശക്തികളെയും മരണത്തേയും തോല്പിച്ച് സമാധാനത്തിന്റെ രാജ്യം സ്ഥാപിച്ചതിനാൽ ലോകം ആനന്ദിക്കുകയാണ്.
ഒരിക്കൽ, സ്വർഗം മുഴുവൻ യേശുവിന്റെ മഹത്വകരമായ അധികാരത്തെയും നിത്യമായ വാഴ്ചയെയും ഘോഷിച്ചു കൊണ്ട് പാടും (7: 9). അതുവരെ നാം ജോലി ചെയ്യുന്നു, പ്രാർത്ഥിക്കുന്നു , പ്രത്യാശയോടെ കാത്തിരിക്കുന്നു.
വീണ്ടും കണ്ടെത്തി
ഒരു 1937 മോഡൽ വാണ്ടറർ W 24 സെഡാൻ കാറിന് ഒരു അസാധാരണ ചരിത്രമുണ്ട്. ബ്രിട്ടീഷുകാർ തടവിലാക്കിയ തന്റെ കൊൽക്കത്തയിലെ കുടുംബവീട്ടിൽ നിന്നും നേതാജി തന്റെ 'പ്രസിദ്ധമായ രക്ഷപ്പെടൽ' നടത്തിയത് ഈ കാറിലാണ്. കാറിന്റെ ഈ അപൂർവ്വ ചരിത്രത്തിൽ സന്തുഷ്ടരായി, ഓഡി ടീം 6 മാസത്തെ പരിശ്രമത്തിലൂടെ ഈ കാർ പുതുക്കിപ്പണിതു. 2017ൽ നേതാജിയുടെ രക്ഷപ്പെടലിന്റെ 75-ാം വാർഷികത്തിൽ ഈ വിശിഷ്ട നിധി പൊതുജനത്തിന് ദർശനത്തിനായി രാഷ്ട്രപതി ഡോ.പ്രണബ് മുഖർജി സമർപ്പിച്ചു.
മറഞ്ഞു കിടക്കുന്ന നിധികൾ പലവിധമാണ്. 2ദിനവൃത്താന്തത്തിൽ മറ്റൊരു നിധി കണ്ടെത്തിയതിനെപ്പറ്റി നാം വായിക്കുന്നു. തന്റെ വാഴ്ചയുടെ 18-ാം ആണ്ടിൽ യോശിയാവ് ദേവാലയം നവീകരിച്ചു. ഈ പ്രവൃത്തിക്കിടയിൽ മഹാപുരോഹിതനായ ഹില്കിയാവ് ന്യായപ്രമാണപുസ്തകം ദേവാലയത്തിൽ കണ്ടെത്തി (2ദിനവൃത്താന്തം34:15). പഴയ നിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങളായ ന്യായപ്രമാണ പുസ്തകം ദശാബ്ദങ്ങൾക്ക് മുമ്പ് ,ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി ഭദ്രമായി ഒളിച്ചു വെച്ചതാകാം. കാലക്രമേണ അത് വിസ്മൃതിയിലായി.
ഈ കണ്ടെത്തലിനെനെപ്പറ്റി യോശിയാ രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് അതിന്റെ പ്രാധാന്യം മനസ്സിലായി. യോശിയാവ് യിസ്രായേലിലെ സകല ജനത്തെയും ഒരുമിച്ചുകൂട്ടി പുസ്തകം മുഴുവൻ വായിച്ച് കേൾപ്പിച്ചു അങ്ങനെ അതിലെഴുതിയിരിക്കുന്നത് പ്രമാണിക്കുവാൻ അവരെത്തന്നെ സമർപ്പിക്കുവാൻ സാധിക്കും (വാ. 30, 31).
ഇന്നും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി, അമൂല്യ നിധിയായ, ബൈബിളിലെ 66 പുസ്തകങ്ങളും ഉപയോഗിക്കുക എന്ന വലിയ അനുഗ്രഹം നമുക്ക് നമുക്കുണ്ട്.
ചതയ്ക്കപ്പെട്ടതും മനോഹരവും
ഗുജറാത്തിൽ നിന്നുള്ള റോഗൻ ഫാബ്രിക് ആർട്ട് ഒറ്റനോട്ടത്തിൽ ലളിതമാണെന്നു തോന്നും. എന്നിരുന്നാലും, ഒരു ചെറിയ കഷണം പോലും പൂർത്തിയാക്കാൻ യഥാർത്ഥത്തിൽ രുണ്ടു മാസത്തിലധികം സമയമെടുക്കുമെന്നു നിങ്ങൾ മനസ്സിലാക്കുമ്പോഴാണ് പെയിന്റിംഗിനു ജീവൻ കൈവരുന്നത്. “സാവധാന കല’’ എന്നു നിങ്ങൾ വിളിച്ചേക്കാവുന്ന ഈ ചിത്രങ്ങൾക്കാവശ്യമായ നിറങ്ങൾക്കുവേണ്ടി ചതച്ച മിനറൽ അധിഷ്ഠിത നിറങ്ങൾ ആവണക്കെണ്ണയുമായി സംയോജിപ്പിക്കുന്ന മടുപ്പിക്കുന്ന പ്രക്രിയ ആറ് മണിക്കൂറിലധികം സമയമെടുക്കുന്നതാണ്. സൂക്ഷ്മമായി നോക്കുമ്പോൾ അത്യധികം സങ്കീർണ്ണതയും സൗന്ദര്യവും വെളിപ്പെടുന്നു. ഈ സാങ്കേതികതയിൽ സുവിശേഷം പ്രതിധ്വനിക്കുന്നു, കാരണം യേശുവിന്റെ കഷ്ടപ്പാടുകൾ ലോകത്തിനു സമ്പൂർണ്ണതയും പ്രത്യാശയും കൊണ്ടുവന്നതുപോലെ ഇവിടെ “തകർച്ചയിൽ സൗന്ദര്യമുണ്ട്.’’
ചതയ്ക്കപ്പെട്ടതും തകർക്കപ്പെട്ടതുമായ നമ്മുടെ ജീവിതത്തിന്റെ വശങ്ങൾ എടുക്കാനും പുതിയതും മനോഹരവുമായ എന്തെങ്കിലും സൃഷ്ടിക്കാനും ദൈവം ഇഷ്ടപ്പെടുന്നു. ദാവീദ് രാജാവിന് തന്റെ വിനാശകരമായ പ്രവൃത്തികൾ മൂലം ജീവിതത്തിൽ സംഭവിച്ച തകർച്ച പരിഹരിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമായിരുന്നു. സങ്കീർത്തനം 51 ൽ, മറ്റൊരു പുരുഷന്റെ ഭാര്യയെ എടുക്കാനും അവളുടെ ഭർത്താവിനെ കൊലപ്പെടുത്താനും തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്തതായി സമ്മതിച്ചതിനുശേഷം, ദാവീദ് ദൈവത്തിനു തന്റെ “തകർന്നതും നുറുങ്ങിയതുമായ ഹൃദയത്തെ” (വാ. 17) സമർപ്പിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്തു. “പശ്ചാത്തപിക്കുക’’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർത്ഥം “ചതച്ചത്’’ എന്നാണ് .
ദൈവം അവന്റെ ഹൃദയത്തെ പുതുക്കുന്നതിന് (വാ. 10), ദാവീദ് ആദ്യംദൈവത്തിനു തകർന്ന കഷണങ്ങൾ സമർപ്പിക്കേണ്ടി വന്നു. അതു സങ്കടത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ഏറ്റുപറച്ചിലായിരുന്നു. ചതഞ്ഞതിനെ സ്നേഹപൂർവം സ്വീകരിച്ച് അതിനെ മനോഹരമായ ഒന്നാക്കി മാറ്റുന്ന വിശ്വസ്തനും ക്ഷമിക്കുന്നവനുമായ ഒരു ദൈവത്തിന്റെ പക്കൽ ദാവീദ് തന്റെ ഹൃദയം ഭരമേൽപ്പിച്ചു.
സ്നേഹമില്ലെങ്കിൽ നിഷ്പ്രയോജനം
ഞാൻ ഓർഡർ ചെയ്ത് ലഭിച്ച മേശയുടെ പെട്ടി ഞാൻ തുറന്നു. ഓരോ ഭാഗവും നിരത്തി വെച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. മനോഹരമായ മേശയുടെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചപ്പോൾ ഒരു കാല് കുറവുളളതായി കണ്ടു. എല്ലാക്കാലുകളും ഇല്ലാതെ മേശ നിർത്താൻ പറ്റില്ല; അത് ഉപയോഗശൂന്യമായിത്തീർന്നു.
മേശ മാത്രമല്ല ഒരു പ്രധാന ഭാഗം ഇല്ലെങ്കിൽ പ്രയോജനരഹിതമാകുന്നത്. 1 കൊരിന്ത്യർ ലേഖനത്തിൽ പൗലോസ് വായനക്കാരോട് പറയുന്നത് അവരുടെ ജീവിതത്തിൽ ഒരു അനിവാര്യഘടകത്തിന്റെ കുറവുണ്ട് എന്നാണ്. വിശ്വാസികൾ നിരവധി ആത്മവരങ്ങൾ ഉള്ളവരായിരുന്നു, എന്നാൽ അവർക്ക് സ്നേഹത്തിന്റെ അഭാവമുണ്ടായിരുന്നു.
അല്പം അതിശയോക്തി ഉപയോഗിച്ചാണ് പൗലോസ് തന്റെ ആശയം അവതരിപ്പിക്കുന്നത്. അവർക്ക് സകല ജ്ഞാനവും ഉണ്ടായാലും, അവർക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, മനഃപൂർവ്വമായി കഷ്ടത സഹിച്ചാലും സ്നേഹത്തിന്റെ അടിസ്ഥാനത്തിലല്ലെങ്കിൽ ആ പ്രവൃത്തികളെല്ലാം നിഷ്ഫലമായിത്തീരും (1 കൊരിന്ത്യർ 13:1-3). എല്ലാ പ്രവൃത്തികളും സ്നേഹത്താൽ പ്രചോദിതമായിരിക്കണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു; എല്ലാം പൊറുക്കുന്ന, എല്ലാം വിശ്വസിക്കുന്ന, എല്ലാം പ്രത്യാശിക്കുന്ന, എല്ലാം സഹിക്കുന്ന ആ സ്നേഹത്തിന്റെ മനോഹാരിത എത്ര ഹൃദയസ്പർശിയായാണ് താൻ വിവരിച്ചിരിക്കുന്നത് (വാ. 4-7).
നാം നമ്മുടെ വിശ്വാസ കൂട്ടായ്മയിൽ, പഠിപ്പിക്കാനോ ശുശ്രൂഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒക്കെ നമ്മുടെ ആത്മവരങ്ങൾ ഉപയോഗിക്കുമ്പോൾ അതെല്ലാം സ്നേഹത്തിൽ ചെയ്യണമെന്നാണ് ദൈവം ഉദ്ദേശിക്കുന്നത് എന്ന കാര്യം മറക്കരുത്. അല്ലെങ്കിൽ അത് ഒരു കാല് ഇല്ലാത്ത മേശ പോലെയാകും. അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം സാധ്യമാകാതെ പോകും.
ഇതിലും വലിയ സ്നേഹമില്ല
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയൊൻപതാം വാർഷികം രാജ്യം 2021-ൽ ആഘോഷിച്ചപ്പോൾ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ നാം ആദരിക്കുകയായിരുന്നു. 1944 ഓഗസ്റ്റ് 8-ന്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു കൊണ്ട്, ഗാന്ധി തന്റെ പ്രസിദ്ധമായ "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക" എന്ന പ്രസംഗം നടത്തി. "നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനായുള്ള പരിശ്രമത്തിൽ ജീവൻ വെടിയും; നമ്മുടെ അടിമത്തം ശാശ്വതമാകുന്നത് കാണാൻ വേണ്ടി നാം ജീവിക്കുകയില്ല."
തിന്മയെ പ്രതിരോധിക്കുവാനും അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കുവാനും സ്വന്തജീവനെ ഹോമിക്കുവാൻ തയ്യാറുള്ളവർ യേശുവിന്റെ ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: "സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല" (യോഹന്നാൻ 15:13). അന്യോന്യം സ്നേഹിക്കുന്നതിനെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനിടയിലാണ് ക്രിസ്തു ഇത് പറയുന്നത്. ഇപ്രകാരമുള്ള സ്നേഹത്തിന്റെ വിലയും ആഴവും അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു - ഒരാൾ മറ്റൊരാൾക്കു വേണ്ടി സ്വമനസ്സാ തന്റെ ജീവൻ ത്യജിക്കുന്ന സ്നേഹം! മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുക എന്നതാണ് "അന്യോന്യം സ്നേഹിക്കുക" (വാ.17) എന്ന യേശുവിന്റെ കല്പനയുടെ അന്തസത്ത.
ചിലപ്പോൾ കുടുംബത്തിലെ പ്രായമായ ഒരാളുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതാകാം ഈ ത്യാഗപൂർവ്വമായ സ്നേഹത്തിന്റെ പ്രകടനം. സ്കൂളിലെ തിരക്കുകളുടെയിടയിലും വീട്ടിലെ ജോലികളിൽ സഹായിക്കുന്നതുമാകാം. സുഖമില്ലാത്ത കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്ത് ജീവിത പങ്കാളിയെ വിശ്രമിക്കുവാൻ അനുവദിക്കുന്നതുമാകാം. ഇങ്ങനെ ത്യാഗപൂർവ്വം പ്രവർത്തിക്കുന്നതാണ് സ്നേഹത്തിന്റെ മഹത്തായ പ്രകടനം.